മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി, ഒരാഴ്‌ചക്കകം ചിഹ്‌നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്‌നത്തിൽ ആയിരിക്കും അജിത് പവാർ വിഭാഗം മൽസരിക്കുകയെന്ന് പാർട്ടി വക്‌താവ് അറിയിച്ചു. മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശരത് പവാർ പക്ഷത്തിന് പാർട്ടിക്ക് പുതിയ പേരും ചിഹ്‌നവും കണ്ടത്തേണ്ടി വന്നത്.
നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കിയിരുന്നു. പിന്നാലെ, മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകറും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു. അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താൽപര്യം സംരക്ഷിക്കുക ആയിരുന്നുവെന്നും ഇവരെ അയോഗ്യരാക്കാൻ കഴിയില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കിയിരുന്നു.
മഹാരാഷ്‌ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന- ബിജെപി സർക്കാരിൽ ചേർന്നത്. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്‌തിരുന്നു.
മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കേയാണ് അജിത് പവാർ കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് ശരത് പവാറിനെ പാർട്ടി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാർട്ടിയാണ് യഥാർഥ എൻസിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്‌തിരുന്നു.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ