ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രഞ്‌ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ട രഞ്‌ജിത്തിന്റെ പേരിൽ ഒരു സ്‌റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു പറഞ്ഞു.
അതേസമയം, രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ അനൂപ് അഷ്റഫിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്‌ഥാനങ്ങളിലെ എസ്‌ഡിപിഐ ശക്‌തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. 12 അംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.
Most Read: മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി