തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. വിവിധ ആരോഗ്യ സ്‌ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്‌പിവികളായ വാപ്‌കോസ്, ഇന്‍കല്‍, കെഎച്ച്ആര്‍ഡബ്ള്യുഎസ്, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ഹൗസിംഗ് ബോര്‍ഡ്, കിറ്റ്‌കോ, ഹൈറ്റ്‌സ് എന്നിവയുമായാണ് മന്ത്രി വെവ്വേറെ ചര്‍ച്ച നടത്തിയത്.
സംസ്‌ഥാനത്തെ ആശുപത്രികളില്‍ 84 ഓളം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം നിര്‍ബന്ധമായും ഒഴിവാക്കാന്‍ ഇടപെടണമെന്ന് എസ്‌പിവികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നൽകുകയും ചെയ്‌തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായ വിഷയങ്ങള്‍ പരിഹരിക്കേണ്ടതാണ്. ഒരുതരത്തിലുള്ള കാലതാമസവും അംഗീകരിക്കാനാവില്ല. എസ്‌പിവികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയാകും മുന്നോട്ട് പോകുകയെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. എ റംലാ ബീവി എന്നിവര്‍ പങ്കെടുത്തു.
Read also: ലോൺ നൽകിയില്ല, ബാങ്കിന് തീയിട്ട് യുവാവ്; അറസ്‌റ്റ്









































