ബെംഗളൂരു: ലോൺ നൽകാത്തതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. വസീം അക്രം എന്ന 33കാരനാണ് ലോണിനുള്ള അപേക്ഷ നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായി ബാങ്കിന് തീയിട്ടത്. ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സിബിൽ സ്‌കോർ കുറവായതിനാലാണ് വസീമിന്റെ വായ്‌പ അപേക്ഷ തള്ളിയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ലോൺ ലഭിക്കില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വസീം പുലർച്ചെ രണ്ട് മണിക്ക് പെട്രോളുമായി എത്തി. ബാങ്കിന്റെ ഒന്നാം നിലയുടെ ജനൽ തകർത്ത് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
ബാങ്കിൽ കംപ്യൂട്ടറുകൾ സ്‌കാനർ, സിസിടിവി സിസ്‌റ്റം, ഫാനുകൾ, നോട്ടെണ്ണൽ യന്ത്രം, രേഖകൾ എന്നിവയെല്ലാം കത്തി നശിച്ചു. ബാങ്കിലെ ഫർണിച്ചറുകൾക്കും ക്യാഷ് കൗണ്ടറിനും തീപിടിച്ചിരുന്നു. 16 ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. ഇതിനിടെ, തീ വെക്കലിൽ ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ചില ബാങ്ക് രേഖകൾ നശിപ്പിക്കാനാണ് തീവെച്ചതെന്നാണ് ഇവരുടെ ആരോപണം. താനാണ് തീയിട്ടതെന്ന് വസീം പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, വസീമിന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി.
Also Read: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം