ഭോപ്പാൽ: സംസ്‌ഥാനം കടക്കെണിയിലിരിക്കെ രണ്ടായിരം കോടിയുടെ പ്രതിമ നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ. ആധ്യാത്‌മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമയാണ് നിർമിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന് ശങ്കരാചാര്യരുടെ മ്യൂസിയവും നിർമിക്കാനാണ് പദ്ധതി. കഴിഞ്ഞയാഴ്‌ച ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ആചാര്യ ശങ്കര എക്‌ത ന്യാസ് ട്രസ്‌റ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.
54 അടി ഉയരമുള്ള തട്ടിലാകും 108 അടി ഉയരുമുള്ള ‘ഏകാത്‌മക’ പ്രതിമ നിർമിക്കുക. ഓംകാരേശ്വറിലെ 7.5 ഹെക്‌ടർ ഭൂമിയിലാകും മ്യൂസിയവും പ്രതിമയും സ്‌ഥിതി ചെയ്യുക. നർമദ തീരത്തോട് ചേർന്ന് അഞ്ച് ഹെക്‌ടർ പ്രദേശത്ത് ഒരു ഗുരുകുലവും പത്ത് ഹെക്‌ടറിൽ ആചാര്യ ശങ്കര ഇന്റർനാഷണൽ അദ്വൈത വേദാന്ത സൻസ്‌താനും സ്‌ഥാപിക്കും.
എന്നാൽ, ഈ പ്രഖ്യാപനം ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നു കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ പണം അനുവദിച്ചതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തേണ്ട കാര്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വിഹിതത്തിലും മേലെയാണ് നിലവിൽ സംസ്‌ഥാനത്തിന്റെ കടബാധ്യത. സംസ്‌ഥാന ബജറ്റ് വിഹിതം 2.41 ലക്ഷം കോടി രൂപയാണ്. എന്നാൽ, കടം 2.56 ലക്ഷം കോടി രൂപയും. കടബാധ്യത സംബന്ധിച്ചഹ ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ