ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമെന്ന് എഫ്‌ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്‌റ്റ് രേഖപ്പെടുത്തി. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയ്‌ക്കെതിരെ കേസ്.
കൃത്യത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. അതേസമയം, ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി ധീരജിന്റെ പോസ്‌റ്റുമോർട്ടം തുടങ്ങി. ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ് മണിയോടെയാകും സംസ്‌കാരം നടക്കുക.
തളിപ്പറമ്പ് പാട്ടപ്പാറ പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം. തൃച്ചംബലത്ത് ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് ഭൂമിയിൽ സ്‌മാരകം പണിയും. വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Also Read: പങ്കാളികളെ കൈമാറൽ; കൂടുതൽ പേർ പിടിയിലാകും, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്