കോട്ടയം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ചൂഷണം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കപ്പിൾ ഷെയറിങ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായാണ് അന്വേഷണം നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ രാജ്യം വിട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്നലെ അറസ്‌റ്റ് ചെയ്‌ത പരാതിക്കാരിയുടെ ഭർത്താവ് ഉൾപ്പടെ ഏഴ് പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ആകെ ഒൻപത് പേരെയാണ് യുവതിയുടെ പരാതിയിൽ പ്രതി ചേർത്തിരിക്കുന്നത്. പങ്കാളികളെ കൈമാറുന്ന ഏഴ് ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഈ ഗ്രൂപ്പുകളിൽ 5000ത്തിലധികം അംഗങ്ങളാണുള്ളത്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് പോലീസ് പിടിയിലായത്. വലിയ കണ്ണികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വിശദമായി ചോദ്യംചെയ്‌ത് വരികയാണ്.
Also Read: കൊല്ലപ്പെട്ട ധീരജിന് സ്‌മാരകം പണിയും; 8 സെന്റ് ഭൂമിവാങ്ങി സിപിഎം