കണ്ണൂർ: ഇടുക്കി ജില്ലയിലെ പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന് സ്‌മാരകം പണിയാനും സംസ്‌കാരത്തിനുമായി 8 സെന്റ് ഭൂമിവാങ്ങി സിപിഎം. കണ്ണൂർ ജില്ലയിലെ തൃച്ചംബരം പരിസരത്താണ് ഇതിനായി സ്‌ഥലം വാങ്ങിയത്.
കണ്ണൂർ ജില്ലയിലെ തൃച്ചംബരം, പാലകുളങ്ങര, പട്ടപ്പാറയിലാണ് ധീരജിന്റെ വീട്. തിങ്കളാഴ്‌ച ഉച്ചക്കാണ് ധീരജ് രാജേന്ദ്രൻ (21) കുത്തേറ്റു മരിച്ചത്. ധീരജ് പഠിക്കുന്ന ഇടുക്കി ജില്ലയിലെ പൈനാവിൽ സ്‌ഥിതി ചെയ്യുന്ന കോളേജിലുണ്ടായ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഭവിച്ച സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. ഇവിടെ ഏഴാം സെമസ്‌റ്റർ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ധീരജ് രാജേന്ദ്രൻ.
ഇന്ന് വൈകിട്ടു ആറു മണിയോടെ ധീരജിന്റെ മൃതദേഹം കണ്ണൂരിലെ തളിപ്പറമ്പിൽ എത്തിക്കും. ധീരജ് വധക്കേസിൽ പിടിയിലായ പ്രതി നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍. കേസിൽ അഞ്ച് പ്രതികള്‍കൂടി പിടിയിലായതായും പോലീസ് അറിയിച്ചിട്ടുണ്ട്. നാലുമണിക്കുശേഷം ധീരജിന്റെ ജില്ലയായ കണ്ണൂരിലെ തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പാർട്ടി അറിയിച്ചു.
ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റിരുന്നു. തൃശൂർ സ്വദേശി ടി അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ധീരജിന് അമ്മയും അഛനും സഹോദരനുമാണ് വീട്ടിലുള്ളത്. ധീരജിന്റെ അഛൻ രാജേന്ദ്രൻ എൽഐസി ഏജന്റാണ്. കലയാണ് അമ്മ. ഇവർ, തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്നു. പഠനവുമായി ബന്ധപ്പെട്ട് മൂന്നു വർഷമായി ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു.
Most Read: ചൊവ്വാഴ്‌ച എസ്എഫ്‌ഐയുടെ സംസ്‌ഥാന വ്യാപക പഠിപ്പുമുടക്ക്