കോഴിക്കോട്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻദേവ്. പോലീസ് ഇതിൽ ശക്‌തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധ സൂചകമായി ചൊവ്വാഴ്‌ച സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പഠിപ്പു മുടക്ക് സമരം നടത്തുമെന്നും പറഞ്ഞു.
കേരളത്തിലെ ഓരോ കാമ്പസുകളിലും അതിഭീകരമാം വിധമുള്ള അക്രമമാണ് വിവിധ ഘട്ടങ്ങളിലായി കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്‌തുകൊടുക്കുന്ന തരത്തിൽ യൂത്ത് കോൺഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാർഥികളെ മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
കെഎസ്‍യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെപ്പോലെ കേരളത്തിലെ കാമ്പസുകളിൽ പെരുമാറിക്കൊണ്ടിരിക്കുന്നു. കെഎസ്‍യുവിന്റെ അക്രമ രാഷ്‌ട്രീയത്തിനെതിരേ അതിശക്തമായ നിലയിൽ എസ്എഫ്ഐ പ്രതിഷേധം ഉയർത്തും; സച്ചിൻദേവ് പറഞ്ഞു.
വിദ്യാർഥികളെയും ജനങ്ങളേയും അണിനരത്തി കാമ്പസിനകത്തും പുറത്തും ശക്‌തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമായി നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്നും സച്ചിൻദേവ് വ്യക്‌തമാക്കി.
Most Read: 80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി