ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു.
കാമ്പസില്‍ ചോര വീഴുകയെന്നത് വളരെ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്‌മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.
പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഏഴാം സെമസ്‌റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് കൊല്ലപ്പെട്ടത്. അതേസമയം ധീരജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
സംഘർഷത്തിൽ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവം, കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ സുധാകരൻ