ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം ടീമുകള്‍ നൽകുന്നില്ല. എന്നാല്‍ ഇരുടീമുകളും പുതിയ ചില പരീക്ഷണങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്.
രോഹിത് ശര്‍മയ്‌ക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കെഎല്‍ രാഹുലാണ്. ടെസ്‌റ്റ് ക്യാപ്റ്റന്‍ പദവിയിലേക്കും പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ രാഹുലിന് മൂന്ന് മൽസര പരമ്പരയില്‍ ജയം അനിവാര്യം. കഴിഞ്ഞ രണ്ട് വര്‍ഷം ഏകദിനത്തില്‍ കൂടുതലും മധ്യനിരയിലാണ് കളിച്ചതെങ്കിലും, ദക്ഷിണാഫ്രിക്കയില്‍ ശിഖര്‍ ധവാനൊപ്പം രാഹുല്‍ തന്നെ ഓപ്പണറാകും.
വിരാട് കോഹ്‌ലി വണ്‍ഡൗണില്‍ ഉറപ്പെങ്കില്‍ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യറും സൂര്യകുമാര്‍ യാദവും തമ്മിലാണ് മൽസരം. നാലോ അഞ്ചോ ഓവര്‍ പന്തെറിയാനുമാകും എന്ന പ്രതീക്ഷയില്‍ വെങ്കടേഷ് അയ്യറിന് അരങ്ങേറ്റം നല്‍കിയേക്കും. രണ്ട് സ്‌പിന്നര്‍മാര്‍ അടക്കം അഞ്ച് ബൗളര്‍മാര്‍ക്ക് സാധ്യതയുണ്ടെന്ന സൂചന നല്‍കിയിട്ടുണ്ട് ഇന്ത്യന്‍ ക്യാംപ്.
ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ജസ്‌പ്രീത് ബുമ്ര, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാല് പേസര്‍മാരില്‍ മൂന്ന് പേരെയും അന്തിമ ഇലവനില്‍ പ്രതീക്ഷിക്കാം. ടെസ്‌റ്റ് പരമ്പരയിലെ അപ്രതീക്ഷിത ജയത്തിന്റെ ആത്‌മ വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.
Read Also: ധീരജ് വധം; യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ