തിരുവനന്തപുരം: ഇടപ്പള്ളിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പരാതിയിൽ പോലീസ് ശക്‌തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്‌ത്രീകൾ മടിക്കേണ്ടതില്ല. ഇത്തരം സ്‌ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതുണ്ട് എന്നും പി സതീദേവി പറഞ്ഞു.
വനിതാ കമ്മീഷന്റെ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതി സംബന്ധിച്ച നിർദ്ദേശം മാർച്ച് 14നകം സർക്കാരിന് നൽകും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണം. സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തൊഴിൽ സ്‌ഥാപനങ്ങളിൽ ഇന്റേണൽ കംപ്ളയിന്റ് സെൽ ശക്‌തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങൾ പോലുമില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണ വിധേയനായ ടാറ്റൂ ആർട്ടിസ്‌റ്റിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. ഒളിവിലുള്ള പ്രതിയെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സ്‌ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നും പരിശോധിക്കും. ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ പുതിയ പരാതി കൂടി കിട്ടിയിട്ടുണ്ട്. ഇതിൽ ഇന്ന് കേസ് എടുക്കുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
Most Read: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി റഷ്യ 130 ബസുകൾ തയ്യാറാക്കി; റിപ്പോർട്






































