കൊച്ചി: ബലാൽസംഗ കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗം ചെയ്‌തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യുന്നതിന് മുൻപ് കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യും. കേസിൽ പരാതി നൽകിയ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്‌ളാക്ക് മെയിൽ ചെയ്‌ത് പിന്തിരിപ്പിക്കാൻ സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ബ്‌ളൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ വിജയ് ബാബുവിനെ കണ്ടെത്താൻ ദുബായ് പോലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെ കുറിച്ചുള്ള വിവരം അറിയിക്കുന്നതിനോ ഇന്റർപോൾ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്‌ളൂ കോർണർ.
Most Read: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ