തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ സംഘത്തെ കോസ്‌റ്റ്‌ഗാർഡ് തടഞ്ഞുവെച്ചത്. സെയ്‌ഷെൽസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് മൽസ്യത്തൊഴിലാളികൾക്ക് നാട്ടിലേക്ക് പുറപ്പെടാൻ സാധിച്ചത്.
വിഴിഞ്ഞം സ്വദേശികളായ തോമസ്, ജോണി, പൂവാർ സ്വദേശികളായ വിൻസന്റ്, ഡൊണാൾഡ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്ന മലയാളികൾ. ഇന്ത്യൻ ഹൈക്കമ്മീഷൻ മൽസ്യത്തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ആണ് ഇവർക്ക് ആവശ്യമായ നിയമസഹായം നൽകിയത്.
വിഴിഞ്ഞത്ത് നിന്ന് അഞ്ച് ബോട്ടുകളിലായി മീൻ പിടിക്കാൻ പോയ 61 പേരാണ് സെയ്‌ഷെൽസ് നാവികസേനയുടെ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് പുറപ്പെട്ടതായിരുന്നു ഇവർ. മാർച്ച് 12നാണ് സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മൽസ്യ തൊഴിലാളികൾ പിടിയിലായത്. മൽസ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്‌തമായ സെയ്‌ഷെൽസിൽ ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരുന്നു.
Most Read: സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്