ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്‌റ്റ് ഇന്ന്. ബർമിങ്‌ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മൽസരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിനും കീഴിൽ ടെസ്‌റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇംഗ്ളണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെഎൽ രാഹുലിന്റെയും അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്.
ആഷസിലും അതിനു ശേഷം വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം നടത്തിയ ഇംഗ്ളണ്ട് ക്യാപ്റ്റനെയും പരിശീലകനെയും മാറ്റിയാണ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. ജോ റൂട്ടിനെ ക്യാപ്റ്റൻ സ്‌ഥാനത്തുനിന്ന് മാറ്റി ബെൻ സ്‌റ്റോക്‌സിനെ നിയമിച്ച ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റി ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചു.
അതേസമയം, ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ അവസാനം ടെസ്‌റ്റ് കളിച്ചത്. പരമ്പര ആധികാരികമായി ഇന്ത്യ തൂത്തുവാരി. എന്നാൽ, ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമ, ലോകേഷ് രാഹുൽ എന്നിവരുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. നിലവിലെ ഇന്ത്യൻ താരങ്ങളിൽ ഇംഗ്ളണ്ടിൽ ഏറ്റവും മികച്ച ശരാശരിയുള്ള താരമാണ് രോഹിത്. രോഹിതിന്റെ അഭാവത്തിൽ പേസർ ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.
Read Also: കലാപമുണ്ടാക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിഷേധം







































