തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബേറിൽ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സിപിഎം പ്രവർത്തകർ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സംഭവസ്‌ഥലത്തേക്ക് പാഞ്ഞെത്തി. സ്‍ഫോടനം നടന്ന സ്‌ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം അഴിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. ജനങ്ങളുടെ സഹായത്തോടെ സമാധാനപരമായി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അക്രമികളെ ഒറ്റപ്പെടുത്തുമെന്നും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുന്നുകുഴി ഭാഗത്ത് നിന്നാണ് അക്രമി എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയയാൾ ആദ്യം പരിസരമെല്ലാം നോക്കിയ ശേഷം തിരിച്ചുപോയി. ശേഷം അൽപനേരം കഴിഞ്ഞ് വീണ്ടും തിരിച്ചെത്തി. വാഹനം നിർത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന സ്‌ഫോടക വസ്‌തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം.
പിന്നീട് ഇയാൾ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോവുകയായിരുന്നു. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ അക്രമിയെ കൃത്യമായി അറിയാൻ കഴിയൂ. പോലീസ് ദൃശ്യങ്ങൾ ശേഖരിച്ച് തുടങ്ങി. പുലർച്ചെ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അതിവേഗം അന്വേഷണം നടക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. ഏത് രീതിയിലുള്ള സ്‌ഫോടക വസ്‌തുവാണ് എറിഞ്ഞതെന്നും സംഘം കണ്ടെത്തും. സ്‌ഫോടക വസ്‌തുക്കൾ സംഘം ശേഖരിച്ചിട്ടുണ്ട്.
Most Read: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു