തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിൽ നാലാം പ്രതിയായ ടി നവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്‌പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്‌റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
നവംബർ 19ന് വിധി പറയാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, അന്നേദിവസം ജഡ്‌ജ് അവധിയായതിനാൽ വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന്റെ പ്രധാന കണ്ണിയാണ് നാലാം പ്രതിയായ നവ്യയെന്നും ഇവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
സ്‌ത്രീയെന്ന പരിഗണന ഇവർ അഹിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത വാദിഭാഗം പറഞ്ഞിരുന്നു. സംഭവദിവസം രാത്രി പത്തരയോടെ സ്‌കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.
സ്‌കൂട്ടർ കൈമാറിയ ശേഷം ജിതിന്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നുവെന്നും നവ്യ കൈമാറിയ ഈ സ്‌കൂട്ടറിലെത്തിയാണ് ജിതിൻ എകെജി സെൻ്ററിന് നേരെ സ്‌ഫോടക വസ്‌തു വലിച്ചെറിഞ്ഞതെന്നും അന്വേഷണ സംഘം പറയുന്നു.
സംഭവശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിൻ നവ്യക്ക് സ്‌കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിൽ പിന്നീട് യാത്ര നടത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്‌കൂട്ടറും സ്‌ഫോടക വസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയായ നവ്യയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
എന്നാൽ, കേസിൽ നവ്യക്കെതിരായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. വ്യക്‌തമല്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിക്കുന്ന സ്‌കൂട്ടർ മറ്റൊന്നാണെന്നും പ്രതിഭാഗം മറുപടി നൽകി. കേസിൽ പ്രതിചേർത്തിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.
ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിൽ നിന്നാണ് സ്‌ഫോടക വസ്‌തു അകത്തേക്ക് എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയാണ് സ്‌ഫോടക വസ്‌തു എറിഞ്ഞത്.
Most Read: ‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും