കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന ഈ സെമിനാറിന്റെ സംഘാടക സ്‌ഥാനത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയതും പരിപാടികള്‍ ബഹിഷ്‌കരിക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചതും അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ എംപി.
കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന യാഥാർഥ്യം മനസിലാക്കണമെന്നും അന്വേഷണ കമ്മിഷനെ വെയ്‌ക്കുന്നില്ലെങ്കിൽ പാര്‍ട്ടി വേദികളില്‍ പറയേണ്ടിവരുമെന്നും എംകെ രാഘവന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ച ശേഷമാണ് പരിപാടി ആസൂത്രണം ചെയ്‌തത്.-രാഘവൻ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കിൽ തരൂര്‍ നേതൃത്വത്തില്‍ വേണം. മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതെന്നും രാഘവൻ വിശദീകരിച്ചു.
വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു. ഇത്തരം പരിപാടികള്‍ മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തരൂര്‍ സംസാരിക്കുകയും ചെയ്‌തു.
ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കുന്നതാണ് വലിയ വെല്ലുവിളിയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിക്ക് ഒരു മുസ്‌ലിം ജനപ്രതിനിധിയും ഇല്ല എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ പറഞ്ഞു.
Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ