ന്യൂഡെൽഹി: ഭീകരതയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഇന്ന് നടന്ന ‘നോ മണി ഫോർ ടെറർ’ സമ്മേളനത്തിൽ പറഞ്ഞു.
ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനമാണ് ‘നോ മണി ഫോർ ടെറർ’. ഭീകര വാദത്തേക്കാൾ അതിന് ധനസഹായം നൽകുന്നതാണ് കൂടുതൽ അപകടകരമെന്നും ഭീകര വാദത്തിനുള്ള ധനസഹായം ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്‌ഥയെ തകർക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
‘തീവ്രവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിനെ നേരിടാൻ, അടിസ്‌ഥാന സുരക്ഷയിലും, നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങൾ ശക്‌തി പെടുത്തുന്നതിലും ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു’ അമിത് ഷാ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള കൂട്ടായ ദൃഢനിശ്‌ചയത്തെ തുരങ്കം വെയ്‌ക്കാനും തടസപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങളുണ്ടെന്ന് അമിത് ഷാ പാക്കിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് വ്യക്‌തമാക്കി. തീവ്രവാദികളെ സ്‌പോൺസർ ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങൾ തീവ്രവാദികളെ സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുന്നതും നാം കണ്ടു. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന് തുല്യമാണ്. അക്രമം നടത്താനും യുവാക്കളെ ഇതിലേക്ക് കൊണ്ടുവരാനും സാമ്പത്തിക സ്രോതസുകൾ സ്വരൂപിക്കാനും തീവ്രവാദികൾ നിരന്തരം പുതിയ വഴികൾ കണ്ടെത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഡാർക്ക് നെറ്റ്, ക്രിപ്‌റ്റോകറൻസി പോലുള്ള സാങ്കേതികവിദ്യ ഇതിനായി അവർ പ്രയോജനപ്പെടുത്തുന്നു.
ഇന്റലിജൻസ് വിവരങ്ങളുടെ പങ്കിടൽ, ഫലപ്രദമായ അതിർത്തി നിയന്ത്രണത്തിനുള്ള ശേഷി വർധിപ്പിക്കൽ, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയൽ, അനധികൃത സാമ്പത്തിക ഒഴുക്ക് നിരീക്ഷിക്കുകയും തടയുകയും ചെയ്യുക, അന്വേഷണ, ജുഡീഷ്യൽ പ്രക്രിയകളിൽ സഹകരിക്കുക എന്നിവയിലൂടെ തീവ്രവാദത്തെ നേരിടാനുള്ള എല്ലാ ശ്രമങ്ങളോടും ഇന്ത്യയുടെ പ്രതിബദ്ധത ഇദ്ദേഹം സമ്മേളനത്തിൽ എടുത്തുപറഞ്ഞു.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ