അബുദാബി: യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഹിജ്റ പുതുവൽസര അവധി ആയതിനാൽ നാളെ മുതലാണ് നിയമം നടപ്പിലാവുക. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ജോലിഭാരം കുറയ്ക്കാനുമാണ് താൽക്കാലിക നടപടി.
ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിലും നേരിട്ട് വെയിൽ ഏൽക്കുന്ന ഇടങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. സെപ്തംബർ 15 വരെയാണ് മൂന്നുമാസം നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണം.
പുതുക്കിയ സമയക്രമം കമ്പനികളും സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്ക് എതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമം ലംഘിച്ചു ജോലി ചെയ്യിക്കുന്ന ഓരോ തൊഴിലാളിക്കും 5000 ദിർഹമാണ് പിഴ ചുമത്തുക. ഒന്നിലേറെ തൊഴിലാളികളെ ഒരേസമയം നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കും.
കഴിഞ്ഞവർഷം നടത്തിയ പരിശോധനകളിൽ രാജ്യത്തെ 99 ശതമാനം കമ്പനികളും നിയമം കൃത്യമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി തണലുള്ള പ്രത്യേക കേന്ദ്രങ്ങൾ കമ്പനികൾ ഒരുക്കണം. ഫാനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം എന്നിവയും തൊഴിലുടമകൾ ലഭ്യമാക്കേണ്ടതുണ്ട്.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്





































