ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച പാകിസ്‌ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരെ ശക്‌തമായ പ്രതികരണവുമായി ശശി തരൂർ.
നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ വ്യക്‌തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭഗേലിന്റെ പ്രതികരണവും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.
രാഷ്‌ട്രീയയപരമായി നമ്മൾ വ്യത്യസ്‍ത ആശയങ്ങൾ ഉള്ളവരായിരിക്കാം. എന്നാൽ ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മൾ മറക്കരുതെന്നായിരുന്നു ഭൂപേഷ് ഭഗേലിന്റെ പ്രതികരണം. ഈ പ്രതികരണം ശശി തരൂർ തന്റെ പ്രതികരണത്തിനൊപ്പമാണ് പങ്കുവെച്ചത്.
അന്താരാഷ്ട്ര വിഷയങ്ങളിൽ രാജ്യം ഒരുമിച്ച് നിൽക്കണം. രാജ്യത്തിന്റെ ആത്‌മാഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ, ഇന്ത്യ എന്താണെന്ന് ശത്രുക്കൾ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്നും ശശി തരൂർ സാമൂഹിക മാദ്ധ്യമ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിലാവൽ കശ്‌മീർ വിഷയം ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചപ്പോൾ, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്‌ശങ്കർ ‘ലാദന് അഭയം നൽകിയവർക്ക് അന്താരാഷ്ട്ര വേദിയിൽ വേദമോതാൻ അവകാശമില്ല’ എന്ന് മറുപടി നൽകിയിരുന്നു. ഇതിൽ ചൊടിച്ചതാണ് ബിലാലിന്റെ പ്രതികരണത്തിന് കാരണമായത്.
ശശി തരൂരിനെ കൂടാതെ, ഭൂപേഷ് ഭഗേൽ, സഞ്‌ജയ് നിരുപം തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളാണ് പാകിസ്‌ഥാനെ അപലപിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്ത് വന്നത്.
Most Read: കേന്ദ്രത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെ ഐക്യം തകർക്കൽ; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി