ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ എംപി. മറ്റുള്ളവർ മുമ്പോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണം. പാർട്ടിയുടെ ആരോഗ്യത്തിന് തിരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു.
തരൂർ കമ്മിറ്റിയിലേക്ക് വരുമോ എന്നത് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കിയിരുന്ന കാര്യമാണ്. എന്നാൽ, അക്കാര്യത്തിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ. പരമാവധി തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ, തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനിവാര്യമെന്ന നിലപാടാണ് തരൂർ വ്യക്‌തമാക്കുന്നത്.
‘പ്രവർത്തക സമിതിയിലേക്കില്ല. തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുപോലും അറിയില്ല. അക്കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മത്സരിച്ചത് പാർട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രവർത്തക സമിതിയിലേക്ക് എത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും’ തരൂർ പറഞ്ഞു.
അതേസമയം, തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ സമീപിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖാർഗെ കേരളത്തിലെ എംപിമാരെ അറിയിച്ചത്. എന്നാൽ, തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞിരുന്നു. തരൂരിനെ പിന്തുണച്ചു കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബെഹ്‌നാൻ എന്നിവരാണ് ഖാർഗയെ സമീപിച്ചത്.
Most Read: ‘മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കണം’; സർക്കാർ സുപ്രീം കോടതിയിൽ