ന്യൂഡെൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജഡ്‌ജിമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച്, ജമ്മു കശ്‌മീരിലെ മണ്ഡല പുനക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടി ശരിവച്ചുകൊണ്ടാണ് ഈ വിശദീകരണം നടത്തിയത്.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യം ചെയ്‌തുള്ള ഹരജികളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. കമ്മിഷൻ രൂപീകരണം ചോദ്യം ചെയ്‌ത് കശ്‌മീർ സ്വദേശികളായ സ്വകാര്യ വ്യക്‌തികൾ നൽകിയ ഹരജി പരിഗണിക്കവേയാണ് നിരീക്ഷണം.
എന്നാൽ, ജമ്മു കശ്‌മീരിലെ പുനക്രമീകരണ കമ്മിഷൻ രൂപീകരിച്ചതു ശരിവെക്കുന്നതായോ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായോ ഈ വിധികൊണ്ട് വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകി.
2019 ഓഗസ്‌റ്റ് 5നാണ് ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിയും സംസ്‌ഥാന പദവിയും പിൻവലിക്കാനും ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും നടപടിയുണ്ടായത്. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്‌മീർ എന്നും വ്യവസ്‌ഥ ചെയ്‌തു. തുടർന്നാണ് മണ്ഡല പുനക്രമീകരണത്തിന് സുപ്രീം കോടതി മുൻ ജഡ്‌ജി രഞ്‌ജന ദേശായി അധ്യക്ഷയായി കമ്മിഷൻ രൂപീകരിച്ചത്.
എന്താണ് കേന്ദ്രഭരണ പ്രദേശം?
ഇന്ത്യയിൽ സംസ്‌ഥാനങ്ങൾക്ക് പുറമെയുള്ള ഭരണ സംവിധാനമാണ് കേന്ദ്രഭരണ പ്രദേശം. ദേശീയ സർക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴും അതാത് സംസ്‌ഥാനങ്ങൾക്ക് ഒട്ടുമിക്ക കാര്യങ്ങളിലും സ്വയംഭരണാധികാരം ഉണ്ട്. എന്നാൽ, കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്‌മിനിസ്‌ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കാനുള്ള സമ്പൂർണ അധികാരം ഇന്ത്യൻ രാഷ്ട്രപതിയിലാണ്. ദേശീയ തലസ്‌ഥാനമായ ഡൽഹി ഉൾപ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. പ്രത്യേക പദവിയുള്ള ഡെൽഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്. ഇവിടങ്ങളിൽ, പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമാണ സഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്രമാണ് കൈകാര്യം ചെയ്യുക.
ശിവസേന – എഎപി ആരോപണം
മഹാരാഷ്‌ട്ര തലസ്‌ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഇതിനായുള്ള പദ്ധതി രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും ശിവസേന മുൻപ് ആരോപിച്ചിരുന്നു. ബിജെപി മുന്‍ എംപി കിരിത് സോമയ്യയും ബിജെപിക്ക് സാമ്പത്തിക സഹായം നല്‍കുന്ന വന്‍കിട ബില്‍ഡര്‍മാരും മുംബൈയിലെ വ്യവസായരംഗത്ത് പ്രത്യേക താൽപര്യമുള്ള ചില വ്യവസായികളും ചേർന്നാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നും ശിവസേനയുടെ ആരോപണത്തിൽ പറഞ്ഞിരുന്നു.
തലസ്‌ഥാനമായ ഡെൽഹിയെയും പൂർണമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ നീക്കം നടക്കുന്നതായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻപ് നിയമസഭയിൽ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുകൾ നടത്താത്ത, ഭരണഘടനയെ തള്ളുന്ന രീതിയിലേക്ക് കേന്ദ്രം നടക്കുന്നുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തിയിരുന്നു.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി