തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ കേസിൽ വിചാരണ പുരോഗമിക്കുകയാണ്. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്. 2019 ഓഗസ്‌റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വാഹനം തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫായാണെന്നാണ് ആദ്യം പോലീസും പറഞ്ഞിരുന്നത്. എന്നാൽ, ദൃക്‌സാക്ഷികളും മാദ്ധ്യമ പ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Most Read| പന്നിയങ്കര ടോൾ പ്ളാസ; 7.5 കി.മീ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യം


































