തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത് 19 വർഷം മുമ്പുള്ള സ്‌ഥാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
39 അംഗ പ്രവർത്തക സമിതിയെ ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് കെസി വേണുഗോപാലും എകെ ആന്റണിയും ശശി തരൂരുമാണ് പ്രവർത്തക സമിതിയിലുള്ളത്. രമേശ് ചെന്നിത്തലയെ സ്‌ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്‌ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി.
അതേസമയം, തരൂരിനെ ഒഴുവാക്കിയാൽ അനാവശ്യ ചർച്ചകൾ ഉണ്ടാകുമെന്ന് കണക്കാക്കിയാണ് നേതൃത്വം അദ്ദേഹത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ചെന്നിത്തലയെ സ്‌ഥിരം ക്ഷണിതാവാക്കിയത് ഈ പശ്‌ചാത്തലത്തിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. പ്രവർത്തക സമിതിയിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ പ്രതികരിച്ചു. പ്രവർത്തകരെ നമിക്കുന്നുവെന്നും, പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.
Most Read| കുഴൽനാടൻ എവിടുന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും പറയുകയാണ്; എകെ ബാലൻ