തൃശൂർ: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്ര സർക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ല. മതാടിസ്‌ഥാനത്തിൽ അല്ല നമ്മുടെ പൗരത്വം. എന്നാൽ, സർക്കാർ പറയുന്നത് മതാടിസ്‌ഥാനത്തിലാവണം എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരിൽ നടക്കുന്ന കിസാൻ സഭാ ദേശീയ സമ്മേളനത്തിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കലാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടി ക്രമമായാണ് കൈകാര്യം ചെയ്യുന്നത്.
എന്നാൽ, മുസ്‌ലിം മതത്തിലാണെങ്കിൽ അത് ക്രിമിനലായി വേണമെന്നാണ് സർക്കാർ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്‌ഥ അനുവദിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലയെ വിറ്റ് തുലക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നിലപാടിൽ വ്യക്‌തത ഇല്ല. ബിജെപി നിലപാടിനെ പാർലമെന്റിൽ തുറന്ന് കാട്ടാൻ കഴിയുന്നില്ലേ എന്നതാണ് രാജ്യമാകെ ഉയരുന്ന ചോദ്യം. ആർഎസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തയാളാണ് കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ. വേണമെങ്കിൽ ഞാൻ ബിജെപി ആകുമെന്നും അദ്ദേഹം പറയുന്നു. വർഗീയതയോട് സമരപ്പെടുകയാണ് കോൺഗ്രസ് എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. വികസനം വരരുത് എന്നാണ് അവരുടെ നിലപാട്. ബിജെപി കേന്ദ്രഭരണ കക്ഷി ആയതിനാൽ ആ സ്വാധീനം ഉപയോഗിക്കുന്നു. പല വിഷയങ്ങളിലും രാഷ്‌ട്രീയ ഇടപെടൽ വരികയാണ്. രാജ്യവികസനത്തിന് കേന്ദ്രവും സംസ്‌ഥാനവും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എന്നാൽ, ഫെഡറൽ തത്വങ്ങൾ കേന്ദ്രത്തിന് വാചകത്തിൽ മാത്രമാണെന്നും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന സംസ്‌ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ബീഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 53 ആയി; ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി