പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ചികിൽസയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതിനിടെ, വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിശദീകരിച്ചു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബീഹാർ സർക്കാരിനും പോലീസ് മേധാവിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നാല് ആഴ്‌ചക്കുള്ളിൽ ദുരന്തത്തെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, മരണസംഖ്യ ഉയരുമ്പോഴും പ്രതിപക്ഷവുമായി രാഷ്‌ട്രീയ വാക്‌പോര് തുടരുകയാണ് മുഖ്യമന്ത്രി.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് ബിജെപി വലിയ പ്രതിഷേധം തുടരുകയാണ്. എന്നാൽ, സഹായധനം നൽകില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്‌തമാക്കി. മദ്യനിരോധനമുള്ള ബീഹാറിൽ പ്രതിപക്ഷം മദ്യവിൽപ്പനക്കായി വാദിക്കുകയാണെന്ന് നിതീഷ് കുമാർ കുറ്റപ്പെടുത്തി.
”മദ്യപിച്ചാൽ മരിക്കുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യപാനത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവും ഇല്ലെന്നും” അദ്ദേഹം പ്രതികരിച്ചു. അതേസമയം, ക്രിമിനലുകളെ സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ കുറ്റപ്പെടുത്തി.
ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മദ്യനിരോധനം ഉള്ളിടത്ത് മദ്യപിക്കുന്നവർ മരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നടന്ന സംഭവമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
”ഞങ്ങൾ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്‌ഥാനമാണ് ബീഹാർ. അങ്ങനെ ഉള്ളിടത്ത് ഉണ്ടാകുന്ന മദ്യവിൽപനയിൽ എന്തെങ്കിലും പ്രശ്‌നം കാണും. അത് വ്യാജമദ്യം ആയിരിക്കും. ആരും മദ്യപിക്കരുത്. മിക്ക ആളുകളും മദ്യനയത്തോട് യോജിച്ചെങ്കിലും ചിലർ തെറ്റ് ചെയ്യുന്നു”-മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ചു ആളുകൾ മരണപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിരോധനം ഉള്ള സ്‌ഥലത്ത് നിന്ന് ലഭിക്കുന്ന മദ്യം വ്യാജം ആയിരിക്കുമെന്ന് ജനങ്ങൾ മനസിലാക്കണം. മദ്യദുരന്തത്തിന് കാരണക്കാരായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി