തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും സർക്കാരിനും ആശ്വാസം. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കത്തിൻമേലുള്ള ആരോപണം മേയർ നിഷേധിച്ചെന്നും കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായും കത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി. കേസിൽ ക്രൈം ബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
കേസിൽ വിശദമായ വാദം കേട്ട കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളി. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കിയാണ് കോടതി ഹരജി തള്ളിയത്. നേരത്തെ, വിവാദ കത്തിൻമേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഡമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചിരുന്നു.
ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹരജിക്കാരന്റെ പക്കലില്ലെന്നും സർക്കാരിന് വേണ്ടി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. തുടർന്ന്, കത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ എല്ലാ താൽകാലിക നിയമനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ താൽകാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്.
295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒന്നാം തീയതി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സിപിഎം നേതാക്കൻമാർ വിവിധ വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെ കത്ത് പുറത്താവുകയായിരുന്നു.
Most Read: തവാങ് സംഘർഷം; ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും