ന്യൂഡെൽഹി: വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ ഉൾപ്പടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്.
അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. അതേസമയം, ഇന്ത്യ-ചൈന സംഘർഷ വിഷയം കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്റിൽ ഉയർത്താനാണ് സാധ്യത. വിഷയം ചർച്ചക്ക് എടുക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തുകയാണ്.
അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഉണ്ടാവില്ല. ചൈനീസ് അതിക്രമ സാധ്യതകൾ മുന്നിൽക്കണ്ടാണ് ശൈത്യകാലത്തും ശക്‌തമായ നിരീക്ഷണം തുടരാൻ സൈന്യം തീരുമാനിച്ചത്.
അരുണാചൽ അതിർത്തിയിൽ ചൈന കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതേ തുടർന്ന് മുന്നേറ്റ നിരകളിൽ ശക്‌തമായ സൈനിക വിന്യാസം തുടരാനാണ് ഇന്ത്യൻ കരസേനയുടെ തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക്, അരുണാചൽ, സിക്കിം എന്നിവിടങ്ങളിലും ജാഗ്രത തുടരും.
3,488 കിലോമീറ്റർ അതിർത്തി രേഖയിലെ 23 ഇടങ്ങളിൽ ചൈനീസ് അതിക്രമ സാധ്യത മുന്നിൽക്കണ്ട് പ്രത്യേക ജാഗ്രതയിലാണ്. കിഴക്കൻ ലഡാക്കിലെ ഡംചോക്ക്, ചുമർ മുതൽ യാങ്‌സെ വരെയും, അരുണാചലിലെ ഫിഷ് റെയിൽ-1, 2 എന്നീ മേഖലകളിൽ ഉൾപ്പെടെയാണ് പ്രത്യേക ജാഗ്രത.
Most Read: രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം വൈകിട്ട് ആറിന്