കൊറോണ വൈറസിനെതിരായ വിവിധ വാക്‌സിനുകൾ പ്രത്യാശ നൽകുന്നതിനിടെയാണ്, നാൾക്കുനാൾ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് അതിന്റെ ആക്രമണ രീതി മാറ്റുമ്പോൾ നാം നമ്മുടെ പ്രതിരോധ രീതികളും മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ പ്രാപ്‌തിയും ഉള്ളവയുമാണെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ഇതിനാൽ ഇരട്ട വാക്‌സിൻ എടുത്തവർക്ക് പോലും കോവിഡ് പിടിപെടാനുള്ള സാധ്യത അധികമാണെന്നാണ് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. ഇതോടെ, പുതിയ വകഭേദങ്ങൾ ലോകത്തെ പിടിച്ചു കുലുക്കുമെന്ന് ഏതാണ്ടൊക്കെ ഉറപ്പാണ്.
അതിവേഗമാണ് കൊറോണ വൈറസിന് ജനിതക പരിണാമം സംഭവിച്ച് പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത്. വ്യാപന ശേഷി കൂടുതലായ ഇവ നമ്മുടെ പ്രതിരോധ സംവിധാനത്തെയും തകിടം മറിക്കും. കൊറോണ വൈറസിന് ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചുവെന്നും, അതിനാൽ മുൻ അണുബാധകളിൽ നിന്നും വാക്‌സിനുകളിൽ നിന്നും കൈവരിച്ച പ്രതിരോധ ശേഷി ദുർബലമായി കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു.
നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. ബൂസ്‌റ്റർ ഡോസുകൾ എടുക്കുന്നതിലെ വിമുഖത, വാക്‌സിൻ എടുത്തവരുടെ പ്രതിരോധ സംവിധാനത്തിൽ വന്ന മാറ്റങ്ങൾ എന്നിവ പുനരണുബാധയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. കോവിഡ് വാക്‌സിനുകളുടെ കാര്യക്ഷമതയിൽ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതക പരിണാമങ്ങളും മൂലം വാക്‌സിൻ എടുത്തവരിലെ കോവിഡ് മരണസംഘ്യ വർധിച്ചു വരികയാണെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് കമ്മിഷണർ റോബർട്ട് എം കാലിഫ് അഭിപ്രായപ്പെട്ടു.
ഓരോ തവണയും കോവിഡ് ബാധിക്കപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വർധിക്കുന്നതായി അമേരിക്കയിലെ വെറ്ററൻസ് ഡിപ്പാർട്മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ മറ്റൊരു പഠനത്തിലും പറയുന്നു. ആശുപത്രി വാസവും മരണസാധ്യതയും വീണ്ടും കോവിഡ് അണുബാധ ഉണ്ടാകുന്നവരിൽ അധികമായിരിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അപകട സാധ്യത കൂടിയ മുതിർന്നവർ ഉൾപ്പടെയുള്ള ജനവിഭാഗങ്ങൾ കർശനമായും ബൂസ്‌റ്റർ ഡോസുകൾ എടുക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിക്കുന്നു.
വാക്‌സിൻ സ്വീകരിച്ചാലും രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ വാക്‌സിനുകൾക്ക് കഴിയും. കോവിഡിനും അതിന്റെ വകഭേദങ്ങൾക്കും എതിരെ പോരാടാനുള്ള മികച്ച ആയുധം വാക്‌സിനുകൾ തന്നെയാണ്. ബൈവാലന്റ് ബൂസ്‌റ്ററുകളെ പോലെ ഒന്നിലധികം വകഭേദങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള മൾട്ടിവാലന്റ് കൊറോണ വൈറസുകൾ വികസിപ്പിക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
Most Read: ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത