ന്യൂഡെൽഹി: കോവിഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പരിശോധന, ട്രക്കിങ്, ചികിൽസ, നിരീക്ഷണം, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. ‘ചില സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്‌ടപെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങൾ തുടരേണ്ടതായുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം- ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു’.
രാജ്യത്ത് ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. നാല് മാസത്തിന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4623 ആയി. കൂടുതൽ കേസുകൾ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് കേരളം ഉൾപ്പടെയുള്ള ആറു സംസ്‌ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്.
Most Read: രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിൽ; ആദ്യ കേരള സന്ദർശനം