കൊച്ചി: രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിലെത്തി. കേരളത്തിൽ ആദ്യമായാണ് രാഷ്‌ട്രപത്രി സന്ദർശനം നടത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 1.45ന് എത്തിയ രാഷ്‌ട്രപത്രിക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി അനിൽകാന്ത്, റിയർ അഡ്‌മിറൽ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്‌ടർ എൻഎസ്‌കെ ഉമേഷ്, റൂറൽ എസ്‌പി വിവേക് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്‌ട്രപത്രി കേരളത്തിൽ എത്തിയത്.
തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശനമാണ് ആദ്യ പരിപാടി. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് രാഷ്‌ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്‌സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപതി മുർമു സമ്മാനിക്കും. തുടർന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്‌ട്രപത്രി ഹയാത്ത് റീജൻസി ഹോട്ടലിൽ വിശ്രമിക്കും.
തുടർന്ന് നാളെ രാവിലെ 9.30ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉൽഘാടനം ചെയ്യും. രാത്രി ഗവർണർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ശനിയാഴ്‌ച രാവിലെ 10.10ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്ര സന്ദർശിക്കും. 11.30ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയതിന് ശേഷം 1.30 ന് ലക്ഷ്വദീപിലേക്ക് പോകും. അവിടെ നിന്ന് 21ന് കൊച്ചിയിലെത്തി ഡെൽഹിയിലേക്ക് മടങ്ങും.
Most Read: നിയമസഭയിലെ സംഘർഷം; ഭരണ-പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കേസ്