തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. രണ്ടു ഭരണപക്ഷ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് മ്യൂസിയം പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ഭരണപക്ഷ എംഎൽഎമാരായ സച്ചിൻ ദേവ്, എച്ച് സലാം എന്നിവർക്കെതിരെയാണ് കേസ്.
വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ റോജി എം ജോൺ, ഉമ തോമസ്, കെകെ രമ, പികെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്‌ണൻ, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസ്. അതേസമയം, ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. എന്നാൽ, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എച്ച് സലാം, സച്ചിൻദേവ് എന്നിവരും അഡീഷണൽ ചീഫ് മാർഷലും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡും ഉദ്യോഗസ്‌ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്‌തതായി സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ പറയുന്നു. പിടിച്ചു തള്ളി തറയിലിട്ടു. കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. ചീഫ് മാർഷൽ ഓഫീസിൽ നിന്ന് സ്‌പീക്കറുടെ ഓഫീസിലേക്ക് പോകുമ്പോൾ തന്നെയും ചീഫ് മാർഷാലിനെയും പ്രതിപക്ഷ എംഎൽഎമാർ അസഭ്യം വിളിച്ചു ആക്രമിച്ചതായി വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പറയുന്നു.
Most Read: ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും