ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്. അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം കോൺഗ്രസ് ഇന്ന് പാർലമെന്റിൽ ഉന്നയിക്കും.
വിഷയത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ ചർച്ച ആവശ്യപ്പെട്ടേക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തേക്കും.
അതേസമയം, തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ പോലീസ് സൈന്യത്തിന്റെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്. ആണികൾ തറച്ച മരക്കഷ്‌ണവും ടേസർ തോക്കുകളും കൈയിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഘർഷം നടന്നത് ഈ മാസം ഒമ്പതിന് രാവിലെ ആണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോർട് ഉണ്ട്. 15ൽ അധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നാണ് വിവരം.
2020 മെയ് മാസത്തിൽ ലഡാക്കിലെ പാൻഗോങ് താഴ്‌വരയിൽ ചൈന ഉയർത്തിയ പ്രകോപനം പിന്നീട് യഥാർഥ നിയന്ത്രണ രേഖയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കി. ഇരുരാജ്യങ്ങളും അതിർത്തിയിൽ സൈനിക ശക്‌തി കൂട്ടുകയും പുതിയ സൈനിക താവളങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
യുദ്ധത്തിന്റെ വക്കിൽ നിന്ന് ഒരു വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമവായ നീക്കങ്ങൾ ഉണ്ടായത്. നിരവധി ഘട്ടങ്ങളിലായി നടന്ന കമാൻഡർതല ചർച്ചയിലൂടെ അതിർത്തിയിൽ നിന്നുള്ള സൈനിക പിൻമാറ്റം ഇരുരാജ്യങ്ങളും അംഗീകരിച്ചു. എങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിൽ ആണെന്ന ആരോപണമുണ്ട്.
Most Read: ചാൻസലർ സ്‌ഥാനം; ബിൽ ഇന്ന് നിയമസഭ പാസ്സാക്കും- ഗവർണർ ഒപ്പിടില്ല