വാഷിങ്ടൻ: ഇന്ത്യൻ അതിർത്തിയിൽ നിന്നും ചെനീസ് സേനകളുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ റിപ്പോർട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമാണം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തുവെന്നാണ് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നത്.
ഭൂഗർഭ സംഭരണ സൗകര്യങ്ങൾ, പാംഗോങ് തടാകത്തിന് കുറുകെ രണ്ടാമത്തെ പാലം, വിവിധോദ്ദേശ്യ വിമാനത്താവളം ഒന്നിലേറെ ഹെലിപ്പാഡുകൾ, റോഡുകൾ എന്നിവ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിർമിച്ചതായും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. സുരക്ഷാ മാറ്റങ്ങൾ-2023 എന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വിവിധ സൈനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച നാല് കംബൈൻഡ് ആംസ് ബ്രിഗേഡുകളെ നിയന്ത്രണരേഖയിൽ പടിഞ്ഞാറൻ സെക്‌ടറിൽ 2022ൽ വിന്യസിച്ചിരുന്നു. ഇവക്ക് പുറമെ കിഴക്കൻ മധ്യ സെക്‌ടറുകളിൽ മൂന്ന് വീതം യൂണിറ്റ് സിബിഐയെയും ചൈന നിയോഗിച്ചിരുന്നു. ഇതിൽ ചിലത് പിൻവലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണ രേഖയിൽ തുടരുകയാണ്. ഗൽവാൻ താഴ്‌വരയിൽ 2020 ജൂൺ 15ന് നടന്നത് 45 വർഷത്തിനിടെയുള്ള ഭീകരമായ ഏറ്റുമുട്ടലായിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ഇത് മോശമായി ബാധിച്ചിരുന്നു.
ചൈന അന്ന് വിന്യസിച്ച സേന ഇപ്പോഴും മേഖലയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ തുടർന്ന് നാമമാത്രമായ പുരോഗതി മാത്രമാണ് ഉണ്ടായത്. നിരവധി നയതന്ത്ര, സൈനിക ചർച്ചകൾക്ക് ശേഷവും കിഴക്കൻ ലഡാക്കിലെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സൈന്യത്തിന്റെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നത് വരെ ചൈനയുമായുള്ള ബന്ധം പഴയതുപോലെ ആവില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവിൽ ചൈനയ്‌ക്ക് 500 പ്രവർത്തനക്ഷമമായ ആണവായുധങ്ങൾ ഉണ്ടെന്നും 2030 ആകുമ്പോൾ അത് ഇരട്ടിയാകുമെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു. 2020 മേയിൽ ആണ് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജൂണിൽ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. അരുണാചൽ അതിർത്തിക്ക് സമീപം ചൈന മൂന്ന് ഗ്രാമങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതിർത്തി മേഖലകളിൽ പൗരൻമാരെ താമസിപ്പിച്ചു സ്വാധീനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നത്.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി