ബെയ്‌ജിങ്: അരുണാചൽ പ്രാദേശിന് മേൽ അവകാശ വാദം ഉന്നയിക്കുന്നതിനുള്ള ശ്രമം ശക്‌തമാക്കി ചൈന. സംസ്‌ഥാനത്തെ 11 സ്‌ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തു. ചൈനീസ്, ടിബറ്റൻ, പിൻയിൻ ഭാഷകളിലാണ് പുതിയ സ്‌ഥലപ്പേരുകൾ ചൈന പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് ചൈനയുടെ നടപടി.
കഴിഞ്ഞ ദിവസമാണ് ചൈന ഈ 11 പേരുകൾ പുറത്തുവിട്ടത്. രണ്ടു ഭൂപ്രദേശങ്ങൾ, രണ്ടു റസിഡൻഷ്യൽ ഏരിയകൾ, അഞ്ചു പർവത ശിഖരങ്ങൾ, രണ്ടു നദികൾ എന്നിവയ്‌ക്കൊപ്പം അവയുടെ കീഴിലുള്ള ഭരണപരമായ ജില്ലകളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഇത് മൂന്നാം വട്ടമാണ് അരുണാചൽ പ്രദേശിലെ സ്‌ഥലപ്പേരുകൾ ചൈനീസ് സിവിൽ അഫയേഴ്‌സ് മിനിസ്‌ട്രി പുറത്തുവിടുന്നത്.
ആദ്യ ബാച്ചായി ആറ് സ്‌ഥലപ്പേരുകൾ 2017ൽ പുറത്തുവിട്ടിരുന്നു. 2021ൽ രണ്ടാം ബാച്ചായി 15 സ്‌ഥലപ്പേരുകളും പുറത്തുവിട്ടിരുന്നു. അരുണാചൽ പ്രദേശിലെ സ്‌ഥലങ്ങളുടെ പെരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നു. സംസ്‌ഥാനം എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കണ്ടുപിടിച്ച പേരുകൾ നൽകിയാൽ വസ്‌തുത മാറില്ലെന്നും ഇന്ത്യ വ്യക്‌തമാക്കിയിരുന്നു. അതേസമയം, ചൈനയുടെ പുതിയ നീക്കത്തിൽ ഇന്ത്യയുടെ പ്രതികരണം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
Most Read: ട്രംപ് ഇന്ന് കീഴടങ്ങിയേക്കും; ന്യൂയോർക്കിൽ കനത്ത സുരക്ഷ