ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ തടസപ്പെടുത്താനും നീക്കം ഉണ്ടായേക്കും.
തുടർച്ചയായി നാല് ദിവസം വിഷയത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭ തടസപ്പെടുത്തിയിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്റെ പരാമർശങ്ങൾ ചൈനക്ക് അനുകൂലമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
അരുണാചൽ പ്രദേശിൽ ചൈനീസ് പട്ടാളം ഇന്ത്യൻ ജവാൻമാരെ തുരത്തുകയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശമാണ് വിവാദമായത്. രാഹുൽഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്‌തുവെന്നാണ് നാനാഭാഗത്തുനിന്നും ആക്ഷേപം ഉയർന്നത്.
ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാര വൽക്കരിക്കുകയാണെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ”കേന്ദ്ര സർക്കാർ അതിർത്തിയിൽ നടക്കുന്ന കാര്യങ്ങൾ മറച്ചു വെക്കുകയാണ്. അവർ ലഡാക്കിലും അരുണാചലിലെ തയ്യാറെടുപ്പ് നടത്തുകയാണ്. ഇത് ഒരു സമ്പൂർണ ആക്രമണത്തിന് വേണ്ടിയാണ്.
കേന്ദ്ര സർക്കാർ ഉറങ്ങുകയാണ്. അവർ ഒരു നുഴഞ്ഞുകയറ്റിനല്ല, യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. സർക്കാർ ഇത് മറച്ചുവെക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ചൈന കീഴടക്കിയെന്നും 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നും”- രാഹുൽഗാന്ധി വിമർശിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽഗാന്ധിയുടെ പരാമർശം.
അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഉണ്ടാവില്ല. ചൈനീസ് അതിക്രമ സാധ്യതകൾ മുന്നിൽക്കണ്ടാണ് ശൈത്യകാലത്തും ശക്‌തമായ നിരീക്ഷണം തുടരാൻ സൈന്യം തീരുമാനിച്ചത്.
അരുണാചൽ അതിർത്തിയിൽ ചൈന കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതേ തുടർന്ന് മുന്നേറ്റ നിരകളിൽ ശക്‌തമായ സൈനിക വിന്യാസം തുടരാനാണ് ഇന്ത്യൻ കരസേനയുടെ തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക്, അരുണാചൽ, സിക്കിം എന്നിവിടങ്ങളിലും ജാഗ്രത തുടരും.
3,488 കിലോമീറ്റർ അതിർത്തി രേഖയിലെ 23 ഇടങ്ങളിൽ ചൈനീസ് അതിക്രമ സാധ്യത മുന്നിൽക്കണ്ട് പ്രത്യേക ജാഗ്രതയിലാണ്. കിഴക്കൻ ലഡാക്കിലെ ഡംചോക്ക്, ചുമർ മുതൽ യാങ്‌സെ വരെയും, അരുണാചലിലെ ഫിഷ് റെയിൽ-1, 2 എന്നീ മേഖലകളിൽ ഉൾപ്പെടെയാണ് പ്രത്യേക ജാഗ്രത.
അതിനിടെ, ഇറക്കുമതി കുറക്കാൻ ബിജെപി സർക്കാർ തയാറാകണമെന്നും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും അരവിന്ദ് കെജ്‍രിവാൾ രംഗത്തെത്തി. അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇന്ത്യ-ചൈന സംഘർഷ പശ്‌ചാത്തലത്തിൽ കെജ്‍രിവാൾ പറഞ്ഞു.
ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് സാധനങ്ങൾ വാങ്ങരുതെന്നും ആംആദ്‌മി ദേശീയ കൗൺസിൽ യോഗത്തിൽ അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു. ‘90 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങളാണ് രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്‌തത്. ഇത് കുറക്കണം. ഇറക്കുമതി കുറച്ചു ചൈനക്ക് കർശന മറുപടികൊടുക്കണം.’ -കെജ്‍രിവാൾ ആവശ്യപ്പെട്ടു.
Most Read: ബഫർ സോൺ വിഷയം; താമരശേരി രൂപതയുടെ ജനജാഗ്രത യാത്ര ഇന്ന് മുതൽ