കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല(ബഫർ സോൺ) നിർണയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത. നിർദ്ദിഷ്‌ട പരിസ്‌ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. രൂപതയുടെ നേതൃത്വത്തിലുള്ള കർഷക അതിജീവന സംയുക്‌ത സമിതിയാണ് ഇന്ന് യാത്രയിൽ പങ്കെടുക്കുക.
ബഫർ സോൺ വിഷയം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും, വൈകിട്ട് അഞ്ചു മണിയോടെ കൂരാച്ചുണ്ടിൽ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പടെ ഉള്ളവർ പങ്കെടുക്കും. ബഫർ സോൺ ആശങ്ക നിലനിൽക്കുന്ന വിവിധ മേഖലകളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചു വിദഗ്‌ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ബഫർ സോൺ വിഷയത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സമര പ്രഖ്യാപനവും നാളെ കൂരാച്ചുണ്ടിൽ നടക്കും. ഇതോടെ കോൺഗ്രസിന്റെ സമരങ്ങൾക്കും നാളെ മുതൽ തുടക്കമാകും. കൂരാച്ചുണ്ടിൽ നടക്കുന്ന കോൺഗ്രസിന്റെ സമര പ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും. സ്വതന്ത്ര സംഘടനയായ കിഫയുടെ നേതൃത്വത്തിൽ കേന്ദ്രങ്ങൾ വഴി പരാതികൾ സ്വീകരിക്കുന്നതും തുടരുകയാണ്.
മലബാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് താമരശേരി രൂപത സമരത്തിനിറങ്ങുന്നത്. അശാസ്‌ത്രീയമായ ഉപഗ്രഹ സർവേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സർക്കാർ പുറത്തുവിട്ട കരുതൽമേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കർഷക സംഘടനകളുടെയും അതിരൂപതയുടേയും വാദം.
ഇക്കഴിഞ്ഞ 12ആം തീയതി സർക്കാർ പുറത്തിറക്കിയ മാപ്പ് നിരവധി അപകടം വരുത്തി വെക്കുന്നതാണെന്ന് വി ഫാം ഫാർമേഴ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണഞ്ചിറ ഉൾപ്പടെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയോരജനതക്ക് വളരെ പ്രതീക്ഷ നൽകിക്കൊണ്ട് സംസ്‌ഥാന സർക്കാർ ഗ്രൗണ്ട് സർവേക്കായി നിയോഗിച്ച ഒമ്പത് അംഗ കമ്മിറ്റി ഗ്രൗണ്ട് സർവേ നടത്താതെ ഉപഗ്രഹ സർവേയെ മാത്രം ആശ്രയിച്ചപ്പോൾ ഇതിൽ ഉൾപ്പെടേണ്ട വീടുകളും കെട്ടിടങ്ങളും മറ്റു നിർമിതികളും വളരെ കുറച്ചുമാത്രമാണ് ഉൾപ്പെട്ടത് എന്നും ഇവർ അവകാശപ്പെടുന്നു.
‘സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സർവേ നമ്പറിലെ ഭൂമിയും കരുതൽ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതൽമേഖല നടപ്പാക്കാൻ അനുവദിക്കില്ല. വനമേഖല മാത്രം കരുതൽമേഖലയിൽ ഉൾപ്പെടുത്തണം.’ -സമരക്കാർ വിശദീകരിക്കുന്നു.
Most Read: നരേന്ദ്ര മോദിക്കെതിരെ പാകിസ്‌ഥാൻ പരാമർശം; പ്രതിരോധിച്ച് ശശി തരൂർ