ടോക്കിയോ: ഉറങ്ങാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തിരക്ക് പിടിച്ച ജീവിതത്തിൽ ഉറങ്ങാൻ സമയം തികയാത്തതാണ് എല്ലാവരുടെയും പ്രശ്‌നം. എന്നാൽ, ഉറങ്ങാൻ ഇഷ്‌ടം ഉള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാലോ? കേട്ടാൽ അതിശയം തോന്നുന്നുണ്ടാകും അല്ലെ. എന്നാൽ അങ്ങനെയൊരു ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് ജപ്പാനിലെ ‘കാൽബീ’ എന്ന കമ്പനി.
ഉറക്കവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്. ‘സ്ളീപ് പെർഫോമൻസ് ഇപ്രൂവ്മെന്റ് പ്രോഗ്രാം’ എന്നാണ് ഈ ഗവേഷണ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് ഗവേഷകനും സ്‌കൂബ സർവകലാശാലയിലെ ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് സ്ളീപ് മെഡിസിനിലെ പ്രൊഫസറുമായ മസാഷി യാനഗിസാവയാണ്.
അഞ്ചുപേർക്കാണ് അവസരം. 50000 യെൻ അഥവാ 30452 ഇന്ത്യൻ രൂപ പ്രതിഫലവും ലഭിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വ്യക്‌തികൾക്ക് 5000 യെൻ അധികമായി നൽകും. സാധാരണ ജോലിക്ക് പോകുന്നപോലെ ഓഫീസിലൊന്നും പോവണ്ട. വീട്ടിൽ തന്നെ കിടന്നുറങ്ങിയാൽ മതി. ഓരോ ദിവസവും ഉറങ്ങുന്ന സമയത്തെ മസ്‌തിഷ്‌ക തരംഗങ്ങൾ രേഖപ്പെടുത്തി വെക്കും. ഇത് അനുസരിച്ചാണ് ഗവേഷണ റിപ്പോർട് തയ്യാറാക്കുന്നത്.
കോവിഡിന് ശേഷം മാനസിക സമ്മർദ്ദവും ഉത്കണ്‌ഠയും മൂലം ഉറക്കം നഷ്‌ടപ്പെടുന്നവർക്ക് പുതിയ പഠനം സഹായകരമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. കോവിഡ് ബാധിച്ച വ്യക്‌തികളിൽ വലിയ രീതിയിൽ ഉറക്കക്കുറവും മാനസിക സംഘർഷങ്ങളും വലിയതോതിൽ കാണപ്പെടുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ഒക്‌ടോബറിൽ പുറത്തുവിട്ട പഠനത്തിൽ പറയുന്നു.
Most Read: സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു