വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇക്കാരണത്താൽ കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ രതിചിത്ര നടിയായ സ്‌റ്റോമിക്ക് പണം നൽകിയ കേസിലാണ് നടപടി.
കേസിൽ ട്രംപിനെതിരെ ക്രിമിനൽ കുറ്റമാണ് ചുമത്തിയത്. കോടതിയിൽ എത്തിയാൽ പതിവ് അറസ്‌റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ വിരലടയാളം രേഖപ്പെടുത്തും. ഫോട്ടോയും എടുക്കും. പിന്നീട് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. എന്നാൽ, വിലങ്ങു വെക്കില്ലെന്ന് കോടതി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ട്രംപിന്റെ അഭിഭാഷകൻ ജോ ടകോപിന അറിയിച്ചു.
ട്രംപിന്റെ അനുയായികൾ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 36,000 പോലീസുകരെ സുരക്ഷാ ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധിക്കാൻ ചൊവ്വാഴ്‌ച ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പബ്ളിക്കൻ പാർട്ടി എംപി മാർജറി ടെയ്‌ലർ അറിയിച്ചിരുന്നു.
2016 തിരഞ്ഞെടുപ്പ് കാലത്താണ്, ബന്ധം പുറത്തു പറയാതിരിക്കാൻ നടിക്ക് 1.30 ലക്ഷം ഡോളർ നൽകിയത്. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നായിരുന്നു ട്രംപ് പണം നൽകിയിരുന്നത്. എന്നാൽ, ഈ പണം ബിസിനസ് ചിലവായി കാണിച്ചതാണ് തിരിച്ചടിയായത്. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡണ്ടാണ് ട്രംപ്.
അതേസമയം, തനിക്കെതിരെ കുറ്റം ചുമത്തിയത് രാഷ്‌ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. കേസിൽ താൻ നിരപരാധിയാണ്. തന്നെ വേട്ടയാടുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമം. കേസ് നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കേസ് 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Most Read: അട്ടപ്പാടി മധു കൊലക്കേസ്; വിധി ഇന്ന്- പ്രതീക്ഷയോടെ കുടുംബം