പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ അന്തിമവാദം മാർച്ച് പത്തിന് പൂർത്തിയായിരുന്നു. കൊലപാതകം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഒട്ടെറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമഘട്ടത്തിൽ എത്തിയത്.
11 മാസം നീണ്ട സാക്ഷി വിസ്‌താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഈ മാസം 11ന് ആണ് അന്തിമവാദം പൂർത്തിയായത്. കേസിൽ ആകെ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു.
77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്ന സ്‌ഥിതിയും ഉണ്ടായി. ഇവരുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്‌റ്റീരിയൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം അടക്കം നടപ്പിലാക്കേണ്ടി വന്നു.
അരിയും മറ്റു പലചരക്ക് സാധനങ്ങളും മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവന്നു മർദ്ദിച്ചത്. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിൽ 45ലേറെ മുറിവുകൾ ഉണ്ടായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്‌തസ്രാവവുമാണ് മരണകാരണമെന്നാണ് മധുവിന്റെ പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്‌ക്കാർ, ഷംസുദ്ദീൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
സാക്ഷി വിസ്‌താരവും അന്തിമവാദവും പൂർത്തിയായ കേസ് വിധി പറയാൻ രണ്ടു തവണ മാറ്റിവെച്ചിരുന്നു. പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്തിമ വിധി വരാനിരിക്കെ നീതി ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും. അതേസമയം, മധുവിന്റെ വീടിന് ശക്‌തമായ പോലീസ് കാവലൊരുക്കിയിട്ടുണ്ട്. കേസിൽ വിധി വരുന്നത് പരിഗണിച്ചാണ് വീടിന് സുരക്ഷ ഒരുക്കിയത്.
Most Read: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്‌ത ഫുൾ ബെഞ്ച് 12ന് പരിഗണിക്കും