കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്‌ടർ, ഡിഎംഇ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ അക്രമി യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
തീ പടർന്നു പിടിച്ചതിനെ തുടർന്ന് രക്ഷപെടാൻ ശ്രമിച്ചു ട്രെയിനിൽ നിന്നും ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. അതേസമയം, പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ.
നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്‌ഫി എന്നയാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്‌തമാക്കി. ട്രാക്കിൽ ഉപേക്ഷിച്ച ബാഗിൽ രേഖകളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനത്തിൽ എത്തിയത്. പ്രതിക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കും. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
Most Read: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്‌ത ഫുൾ ബെഞ്ച് 12ന് പരിഗണിക്കും