തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു മധുവിന്റെ കൊലപാതകം. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയെയും സഹോദരിയെയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്‌ചകൾ ഉണ്ടായിട്ടും 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്നും സതീശൻ പറഞ്ഞു.
മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടവീര്യം നിശ്‌ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരനെന്ന് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്.
ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്‌ക്കാർ, ഷംസുദ്ദീൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. 14 പേർക്കെതിരെയും നരഹത്യാ കുറ്റം തെളിഞ്ഞു. ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് പുറമെ അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12ആം പ്രതി സജീവ്, 13ആം പ്രതി പ്രതി സതീഷ്, 14ആം പ്രതി ഹരീഷ്, 15ആം പ്രതി ബിജു, 16ആം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നാലാം പ്രതി അനീഷിനെയും 11ആം പ്രതി അബ്‌ദുൾ കരീമിനെയും കോടതി വെറുതെ വിട്ടു.
Most Read: ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; ഉത്തർപ്രദേശിൽ ഒരാൾ പിടിയിലായതായി സൂചന