സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥരായ നൗഫയ്‌ക്കും ദുഹയ്‌ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനുമൊപ്പമാണ് മകളെ കാണാനായി പ്രേമകുമാരി ജയിലിലെത്തിയത്.
വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയെന്ന് സാമുവൽ ജെറോം പറഞ്ഞു. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ജയിലിനകത്തേക്ക് ഫോൺ കയറ്റാൻ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോൾ ഒരു സ്വകാര്യ ഇടം ഞങ്ങൾക്ക് ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിർഭര നിമിഷങ്ങളായിരുന്നു ഇതെന്നും സാമുവൽ ജെറോം പറഞ്ഞു.
അമ്മയ്‌ക്ക് കുറച്ചുസമയം നിമിഷപ്രിയക്കൊപ്പം ചിലവഴിക്കാമെന്ന് അവർ അറിയിച്ചു. അതുകൊണ്ട് എംബസി ഉദ്യോഗസ്‌ഥരും ഞാനും പുറത്തേക്കിറങ്ങി. അവർക്ക് ഉച്ചഭക്ഷണം വാങ്ങി അകത്തേക്ക് കൊടുത്തയച്ചു. പിന്നീട് ഉദ്യോഗസ്‌ഥരെ തിരിച്ചു എംബസിയിൽ വിടാനായി ഞാനും അവർക്കൊപ്പമിറങ്ങി. പിന്നീട് തിരിച്ചുചെന്ന് നിമിഷയുടെ അമ്മയുമായി താമസ സ്‌ഥലത്തേക്ക് പോയെന്നും സാമുവൽ ജെറോം അറിയിച്ചു.
ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രവർഗ നേതാക്കളുമായുമുള്ള കൂടിക്കാഴ്‌ചക്കാണ് ഇവർ ശ്രമിക്കുക. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും.
2017 ജൂലൈ 25നാണ് നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.
ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ