തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭ പാസ്സാക്കും. സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്‌ത് പാസ്സാക്കുന്നത്. ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പ് ഉള്ളതിനാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കും.
ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്‌ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രൊ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്‌ഥ. ഇത് യുജിസി മാർഗ നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. നിയമസഭ ബില്ല് പാസ്സാക്കിയാലും ഗവർണർ ഒപ്പിടില്ല.
ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി സതീശൻ തുറന്നടിച്ചിരുന്നു. ഗവർണർക്ക് പകരമുള്ള ബദലിനെയാണ് വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് തെളിയിക്കുന്നതായിരുന്നു വിഡി സതീശന്റെ വാക്കുകൾ.
നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ശരിയല്ല. സർക്കാർ കോടതിയെ സമീപിക്കണം. ബില്ലിൽ ഒപ്പിടാത്തതിൽ രാജസ്‌ഥാനിൽ ഒരുനിലപാട് കേരളത്തിൽ ഒരു നിലപാട് എന്ന സമീപനം കോൺഗ്രസിന് ഇല്ല. ഐസിസിയുടെയും കോൺഗ്രസിന്റെയും കേരളത്തിന്റെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണെന്നും ചർച്ചയിൽ വിഡി സതീശൻ പറഞ്ഞു.
ഗവർണർ അന്ന് മാറാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ സർക്കാർ പോയി കാലുപിടിച്ചു. അന്ന് നിങ്ങൾ ഗവർണറോട് മാറി നിൽക്കാൻ പറയണമായിരുന്നു. എന്നാൽ, സർക്കാർ അതിനുള്ള ധൈര്യം കാണിച്ചില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ നീക്കുമ്പോൾ പകരം കൊണ്ടുവന്ന സംവിധാനം സർവകലാശാലകളെ തകർക്കും. ഇത് സർവകലാശാലകളെ സർക്കാരിന്റെ ഡിപ്പാർട്മെന്റാക്കി മാറ്റും. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റി പകരം കൊണ്ടുവരുന്ന ബദൽ സംവിധാനത്തെയാണ് പ്രതിപക്ഷം വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഉദയനിധി സ്‌റ്റാലിൻ ഇനി മന്ത്രി; തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടന 14ന്