ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. യുവജനക്ഷേമവും കായിക വകുപ്പുമായിരിക്കും ഉദയനിധിക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്.
ഡിഎംകെ സർക്കാർ ഒന്നര വർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്‌റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉദയനിധി സ്‌റ്റാലിൻ ബുധനാഴ്‌ച മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. പരിസ്‌ഥിതി മന്ത്രി ശിവ വി മെയ്യനാഥനാണ് നിലവിൽ യുവജനക്ഷേമ വകുപ്പും കായിക വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്.
ഇതിന് പുറമെ, തദ്ദേശകാര്യ മന്ത്രിയായ ഐ പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നൽകും. ടൂറിസം മന്ത്രിയെ വനംവകുപ്പ് ഏൽപ്പിക്കുകയും, വനംവകുപ്പ് മന്ത്രിക്ക് ടൂറിസം വകുപ്പ് നൽകാനും പദ്ധതിയുണ്ട്.
2021 മെയ് മാസത്തിലാണ് എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. സ്‌റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതല ഏറ്റെടുത്തിരുന്നു. ഡിഎംകെ നേതാക്കളെ മാത്രം ഉൾപ്പെടുത്തി ആയിരുന്നു മന്ത്രിസഭ. കലൈജ്‌ഞറുടെ ഭരണം ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്‌റ്റാലിൻ അധികാരമേറ്റത്.
ഉദയനിധി സ്‌റ്റാലിന്റെ മന്ത്രിസ്‌ഥാനം അന്ന് മുതൽക്കേ സജീവ ചർച്ച ആയിരുന്നെങ്കിലും തൽക്കാലം ഒഴിവാക്കുകയായിരുന്നു. കരുണാനിധിയുടെ പഴയ മണ്ഡലമായ ചേപ്പാക് തിരുവള്ളികേനി നിന്നുള്ള എംഎൽഎയാണ് ഉദയനിധി. 2008ൽ നിർമാതാവായാണ് ഉദയനിധി സ്‌റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്.
വിജയ്, തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012ൽ ഒരു കടൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന്, നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
Most Read: രാജ്‌ഭവനിലെ ക്രിസ്‌മസ് ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി