തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മന്ത്രി വിഎൻ വാസവൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും.
പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യാതിഥിയാകും. മന്ത്രി കെ രാജൻ ചടങ്ങിലെ വിശിഷ്‌ടാതിഥി ആകും. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്എഫ്‌എസ്‌ഐ-കെആർ മോഹനൻ എന്നീ അവാർഡുകൾ മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, കെ രാജൻ എന്നിവർ സമ്മാനിക്കും.
രാജ്യാന്തര മേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്‌ത ‘നോ ബിയേഴ്‌സ്’, ‘ഒപ്പിയം’, ‘പലോമ’, ‘പ്രോമിസ് മീ ദീസ്’, ‘ദി നോവലിസ്‌റ്റിസ് ഫിലിം’ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം.
ഡിസംബർ ഒമ്പതിനാണ് 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) തിരിതെളിഞ്ഞത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തുകൊണ്ടാണ് മേള ആരംഭിച്ചത്. 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിനാണ് മേള വേദിയായത്.
ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി, സ്‌പാനിഷ്-ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്‌നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളായ ജൂറിയാണ് അന്താരാഷ്‌ട്ര മൽസര വിഭാഗത്തിലെ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നത്.
ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോൺ ചെയർപേഴ്‌സണായ ജൂറി ഫിപ്രസ്‌കി അവാർഡുകളും, ഇന്ദു ശ്രീകെന്ത് ചെയർപേഴ്‌സണായ ജൂറി നെറ്റ്‌പാക് അവാർഡുകളും, എൻ മനു ചക്രവർത്തി ചെയർമാനായ ജൂറി എഫ്എഫ്‌എസ്‌ഐ കെആർ മോഹനൻ അവാർഡുകളും നിർണയിക്കും.
Most Read: ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല, ആരും മനപ്പായസം ഉണ്ടേണ്ട; മുഖ്യമന്ത്രി