തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് പുതുതായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അതേസമയം പ്രതിചേര്‍ത്ത രണ്ട് പേരും ഒളിവിലാണെന്നും ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പോലീസ് പറഞ്ഞു. സുഹൈല്‍ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.
ജൂൺ 30 രാത്രി 11.25ന് എകെജി സെന്ററിന്റെ മുഖ്യ കവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്‌തു എറിയാനായി ഉപയോഗിച്ച സ്‌കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെതാണ് എന്നാണ് പോലീസ് വിശദീകരണം. ആക്രമണം നടത്താൻ പ്രതി ജിതിൻ ഉപയോഗിച്ച ഈ സ്‌കൂട്ടർ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നും പൊലീസ് പറയുന്നു.
ആക്രമണം നടന്ന ദിവസം ഈ സ്‌കൂട്ടര്‍ ഗൗരിശ പട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണെന്നാണ് പോലീസ് വിശദീകരണം. ഈ സ്‌കൂട്ടറോടിച്ചാണ് എകെജി സെന്ററിലെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞത്. ആക്രമണത്തിന് ശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിന്‍ നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറില്‍ പിന്നീട് യാത്ര ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Most Read: വിഴിഞ്ഞം: സമരസമിതി അംഗങ്ങളില്ലാതെ ‘വിദഗ്‌ധ പഠന സമിതി’ രൂപീകരിച്ച് സര്‍ക്കാര്‍