തിരുവനന്തപുരം: ജില്ലയിലെ നഗരഭാഗമായ വിഴിഞ്ഞം തീരത്ത് അദാനി ഗ്രൂപ്പ് നിർമിച്ചുവരുന്ന തുറമുഖത്തിന്റെ നിർമാണം ഉണ്ടാക്കുന്നതും ഉണ്ടായേക്കാവുന്നതുമായ പരിസ്‌ഥിതി പ്രശ്‌നങ്ങളും തീരശോഷണവും പഠനവിധേയമാക്കാൻ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ. തീരശോഷണം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കാനും കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സമരസമിതിയിലെ ആരെയും ഉൾപ്പെടുത്താതെയും അംഗങ്ങളെ സംബന്ധിച്ചുള്ള സമരസമിതി നിർദ്ദേശങ്ങൾ അന്വേഷിക്കാതെയുമാണ് സര്‍ക്കാര്‍ വിദഗ്‌ധ സമിതി രൂപീകരിച്ചിരിക്കുന്നത്. എം ഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്‌റ്റേഷന്റെ മുൻ അഡി. ഡയറക്‌ടർ എംഡി കുന്ദലെയാണ് സമിതിയുടെ അധ്യക്ഷൻ.
വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു തീരശോഷണം നടന്നതായി പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഈ കമ്മിറ്റിയെ നിയമിക്കുന്നതെന്നും ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ് വൈസ് ചാൻസലർ ഡോ റജി ജോൺ, ഇന്ത്യൻ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിലെ അസോ.പ്രൊഫസർ ഡോ തേജല്‍ കനിത്കർ, ഗുജറാത്തിലെ കണ്ട്‌ല പോർട്ട് ട്രസ്‌റ്റിന്റെ മുൻ ചീഫ് എൻജിനീയര്‍ ഡോ. പികെ ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.
8 മുതൽ 14ആം നൂറ്റാണ്ട് വരെ നിലന്നിരുന്ന ലോകത്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായിരുന്ന വിഴിഞ്ഞം തുറമുഖം വിവിധഘട്ടങ്ങളിലായി നശിപ്പിച്ചു പോയതാണെന്ന് ചരിത്രം പറയുന്നു. ഈ തുറമുഖം പഴയ പ്രതാപത്തോടെ പുതിയകാലത്തിന് അനുയോജ്യമായി ആരംഭിക്കണം എന്ന ആവശ്യം ഉയർന്നത് ദശാബ്‌ദങ്ങൾക്ക് മുൻപാണ്. നിരവധി സർക്കാരുകളുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി വിഴിഞ്ഞം തുഖമുഖ നിർമാണത്തിന് 2014ൽ കേന്ദ്രപരിസ്‌ഥിതി മന്ത്രാലയത്തിന്റെ പാരിസ്‌ഥിതിക അനുമതി ലഭിച്ചിരുന്നു.
ശേഷം, കേരള സർക്കാർ ഓഗസ്‌റ്റ് 2015ൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് വേണ്ടി ഗൗതം അദാനിയുടെ ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുമായി 40 വർഷത്തേക്കുള്ള കരാർ ഒപ്പിട്ടു. ഇതനുസരിച്ച് അദാനി ഗ്രൂപ്പ് ജോലി തുടങ്ങുകയും 50 ശതമാനത്തിൽ കൂടുതൽ ജോലികൾ പൂർത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സമരസമിതി പ്രത്യക്ഷ സമരത്തിലേക്ക് കടന്നതും അത് ജനകീയ സമരമായി മാറുന്നതും.
തീരത്തെ ജൈവവ്യവസ്‌ഥക്ക് ഉണ്ടാകുന്ന അതീവഗുരുതര ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ പഠനമൊന്നും ഉണ്ടായിട്ടില്ലെന്നും മുൻപ് നടന്ന പഠനങ്ങൾ അദാനി ഗ്രൂപിനും പോർട്ട് നിർമാണ അനുകൂലികൾക്കും അനുയോജ്യമായ പഠന സംഘമാണ് നടത്തിയതെന്നും അതിനാൽ നിർമാണം നിർത്തിവെച്ച് സ്വതന്ത്ര ശാസ്‌ത്രീയ അന്വേഷണ ഏജൻസിയെകൊണ്ട് പഠനം നടത്തണമെന്നുമാണ് സമരസമിതിയുടെ സുപ്രധാന ആവശ്യം.
Related: വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തകൾ ഈ ലിങ്കിൽ വായിക്കാം