ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടർമാർക്ക് കൂട്ട സ്‌ഥലം മാറ്റം. നടപടികളുടെ ഭാഗമായി 6 സീനിയര്‍ ഡോക്‌ടർമാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെ പറ്റി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
ഈ സന്ദർശനത്തിൽ നിരവധി പോരായ്‌മകൾ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്‌ടർക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് സ്‌ഥലംമാറ്റം.
സംസ്‌ഥാനത്തെ മറ്റു സർക്കാർ ആശുപത്രികളിലും തുടർച്ചയായ നിരീക്ഷണം ഉണ്ടാകുമെന്നും സ്വകാര്യ പ്രാക്‌ടീസ് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിവേഗ നടപടികളും ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. 2009ലാണ് മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സ്വാകാര്യ പ്രാക്‌ടീസ് സർക്കാർ നിരോധിച്ചത്. എന്നാൽ, 20 ശതമാനത്തിലേറെ ഡോക്‌ടർമാർ ഇപ്പോഴും രഹസ്യമായി സ്വകാര്യ പ്രാക്‌ടീസ് തുടരുന്നതായാണ് വിവരം.
വീടുകളിൽ ബോർഡ് വച്ച് പ്രാക്‌ടീസ് നടത്തുന്ന രീതി നിലവിൽ ഇല്ലങ്കിലും മെഡിക്കൽ കോളേജിൽ പരിശോധനക്കായി എത്തുന്ന രോഗികളിൽ ചിലർക്ക് ഡോക്‌ടറെ വീടുകളിൽ പോയി കണ്ടാൽമാത്രം താൽപര്യത്തോടെ ചികിൽസ നൽകുന്ന സ്‌ഥിതി ഇപ്പോഴും നിലവിലുണ്ട്. ഇത് പൂർണമായും ഇല്ലാതാക്കുന്നതിനുള്ള ശക്‌തമായ നടപടികൾ തുടർന്നും ഉണ്ടാകും.
Most Read: സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി